അക്ക മഹാദേവി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Akka Mahadevi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വന്തം ശ്വാസത്തിലുണ്ടു സുഗന്ധമെങ്കിൽ ആർക്കു വേണം പൂക്കൾ?
ഈ ഭർത്താക്കന്മാരെയെനിക്കു വേണ്ട,ചാവുന്നവർ, ചീയുന്നവർ, നിങ്ങൾക്കടുപ്പിലെ വിറകാവട്ടെയവരമ്മേ

ശിവഭക്തയായ കന്നഡ കവയിത്രിയായിരുന്നു അക്ക മഹാദേവി. എ.ഡി. 12-ആം ശതകത്തിലാണ് ജീവിച്ചിരുന്നതെന്ന് ഗവേഷകർ കരുതുന്നു.

അക്ക മഹാദേവിയുടെ വചനങ്ങൾ[തിരുത്തുക]

1

നാണം മറച്ച തുണിയൊന്നു മാറുമ്പോൾ
ആണും പെണ്ണും നാണിച്ചുചൂളുന്നു.
ജീവന്മാർക്കു നാഥൻ തന്നെ ലോകം നിറയുമ്പോൾ
എവിടെ നിങ്ങളുടെ ലജ്ജയ്ക്കിരിപ്പിടം?
ലോകം തന്നെ അവനു കണ്ണായിരിക്കെ
എവിടെപ്പോയി നിങ്ങളൊളിയ്ക്കും?

2

തെണ്ടിക്കിട്ടിയ വറ്റുണ്ട് വിശപ്പിന്‌,
ചിറയും ചോലയും കിണറുമുണ്ട് ദാഹത്തിന്‌,
പൊളിഞ്ഞ കോവിലുകളുണ്ടുറക്കത്തിന്‌,
ആത്മാവിനിണയായി നീയുമുണ്ടേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.

3

ആണുങ്ങളെ പെണ്ണുങ്ങളാക്കുന്ന
വീരനെ കണ്ടു ഞാൻ.
ശക്തിയോടൊത്തു നൃത്തം വയ്ക്കുന്നവൻ,
ലോകങ്ങൾക്കാദിനാഥൻ,
അവന്റെ നില കണ്ടെനിക്കു
ജീവനുണ്ടെന്നുമായി.

4

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
രാവും പകലും നിന്നെയോർത്തു പനിച്ചു ഞാൻ.
നിന്റെ പ്രണയമെന്നിൽക്കുരുത്തതിൽപ്പിന്നെ
മറന്നു ഞാൻ വിശപ്പും ദാഹവുമുറക്കവും.
ഇടയിട്ടു ക്രമീകരിച്ച വരി

5

ഇലയ്ക്കടിയിലെ മുള്ളുകൾ
അന്യപുരുഷന്മാർ.
അവരെത്തൊടില്ല ഞാൻ,
അവരോടടുക്കില്ല ഞാൻ,
അവരോടു മിണ്ടുകയുമില്ല ഞാൻ.
മാറത്തവർക്കു മുള്ളുകളാണമ്മേ,
അവരെപ്പുണരാൻ വയ്യെനിക്കമ്മേ.
മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
എനിക്കൊരു പുരുഷനവൻ.

6

കായ പറിച്ച മരത്തിൽ നിന്നു പിന്നെ
ആരില പൊട്ടിച്ചാലെന്ത്?
വേണ്ടെന്നു വെച്ച പെണ്ണിനെ പിന്നെ
ആരു കൂടെക്കിടത്തിയാലെന്ത്?
വിട്ടുപോന്ന വയലിൽ പിന്നെ
ആരു കൊഴുവിറക്കിയാലെന്ത്?
എന്റെ നാഥനെ അറിഞ്ഞ ഈയുടൽ പിന്നെ
നായ തിന്നാലെന്ത്, പുഴയിലഴുകിയാലെന്ത്?

7

സ്വന്തം ശ്വാസത്തിലുണ്ടു സുഗന്ധമെങ്കിൽ
ആർക്കു വേണം പൂക്കൾ?
ക്ഷമയും ശാന്തിയും ആത്മാനുശാസനവും സ്വന്തമെങ്കിൽ
ആർക്കു വേണം സമാധി?
തന്നിൽത്തന്നെ ലോകമടങ്ങുമെങ്കിൽ
ആർക്കു വേണമേകാന്തത?

8

ഉടുത്ത പഴന്തുണിയോരോന്നുമുരിഞ്ഞെടുക്കാം,
മറയ്ക്കുന്ന നഗ്നതയെങ്ങനെയുരിഞ്ഞെടുക്കാൻ?
മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവന്റെ പുലർവെളിച്ചം വാരിച്ചുറ്റിയ പെണ്ണിനു നാണമില്ല,
അവൾക്കു വേണ്ട മൂഢരേ, പട്ടും മാലയും.

9

നീട്ടിപ്പിടിച്ച കൈയുമായി വീടുവീടായിത്തെണ്ടട്ടെ ഞാൻ,
എത്രയിരന്നാലുമാരുമൊന്നും തരാതെയും പോകട്ടെ,
കിട്ടിയാലതു മണ്ണിൽ, പൊടിയിൽ വീണുപോകട്ടെ,
വീണതു കുനിഞ്ഞെടുക്കും മുമ്പേയതു നായ കപ്പിയെടുക്കട്ടെ.

10

മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവനാണെനിക്കു മണവാളൻ.
ഈ ഭർത്താക്കന്മാരെയെനിക്കു വേണ്ട,
ചാവുന്നവർ, ചീയുന്നവർ,
നിങ്ങൾക്കടുപ്പിലെ വിറകാവട്ടെയവരമ്മേ.

11

പാലിൽ വെള്ളം പോലെ നീ:
ഏതേതെന്നെനിയ്ക്കറിയില്ല.
ഏതു മുമ്പേ,തു പിമ്പെന്നുമറിയില്ല,
ആരുടയവൻ, ആരടിയാനെന്നറിയില്ല.
സ്നേഹത്തോടെ നിന്നെസ്തുതിച്ചാൽ
ഉറുമ്പും രുദ്രനാവില്ലേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ?

12

വാരിക്കുഴിയിൽ വീണ കൊമ്പൻ
താനലഞ്ഞ കാടുകളോർക്കുമ്പോലെ ഞാനോർക്കുന്നു.

13

മച്ചിയ്ക്കു പേറ്റുനോവറിയുമോ?
ചിറ്റമ്മയ്ക്കു വാത്സല്യമറിയുമോ?
മുറിയാത്തവനു നോവറിയുമോ?
മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നിന്റെ വാളുടലിലാഴ്ന്നു ഞാൻ പിടയുന്നു.
അമ്മമാരേ, നിങ്ങളെന്തറിയാൻ?

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.madhusreedutta.com/film3.htm

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അക്ക_മഹാദേവി&oldid=14728" എന്ന താളിൽനിന്ന് ശേഖരിച്ചത്