"കാൾ ക്രാസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ആസ്റ്റ് റിയൻ വിമർശകനും നാടകകൃത്തുമായ കാൾ ക്രൗസിന്റെ (1874-1936) വചനങ്ങൾ. ഇവ ഏതെങ്കിലും കൃതിയിൽ നിന
(വ്യത്യാസം ഇല്ല)

15:35, 31 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്രയധികം പേർ എന്നിൽ കുറ്റം കണ്ടുപിടുക്കുന്നതെന്തു കൊണ്ടാവാം? അവരെന്നെ പ്രശംസിക്കുന്നുവെങ്കിൽക്കൂടി ഞാനവരിൽ കുറ്റം കണ്ടുപിടിക്കുന്നുവെന്നതു തന്നെ.

ഒരു ചെയ്തിയെ ചിന്തയാക്കുക എന്നത്‌ എത്ര ദുഷ്കരമാണെന്നോ!

എന്റെ ഹാസ്യത്തിലൂടെ ഞാൻ അഗണ്യരായ മനുഷ്യരെ വലിയവരാക്കുന്നു; അങ്ങനെ അവർ എന്റെ ഹാസ്യത്തിനു യോഗ്യരായ ഇരകളുമാകുന്നു. അവർക്കു പിന്നെ എന്നെ കുറ്റം പറയാൻ പറ്റുമോ?

എന്നെ മോശക്കാരനാക്കുന്നവൻ എന്നെക്കാൾ ജനപ്രീതി നേടുകയാണ്‌.അത്രയ്ക്കുണ്ട്‌ എന്റെ ജനപ്രീതി.

തന്നോടുത്തരവാദിത്വമുള്ളവരാകണമെന്നേ ലോകം നിങ്ങളോടാവശ്യപ്പെടുന്നുള്ളു, അവനവനോടല്ല.

മനുഷ്യൻ പറക്കുന്നതല്ല, ഈച്ച പറക്കുന്നതു തന്നെയാണ്‌ എന്റെ കണ്ണിൽ വലിയ അത്ഭുതം.

കടമ്പകൾ കടക്കലാണ്‌ കാമവികാരം. ഏറ്റവും പ്രലോഭനീയവും ഏറ്റവും ജനകീയവുമായ കടമ്പയത്രെ, സദാചാരം.

കലയും പ്രണയവും ആശ്ലേഷിക്കുന്നത്‌ സുന്ദരമായതിനെയല്ല, ആ ആശ്ലേഷത്താൽ സുന്ദരമാകുന്നതിനെയാണ്‌.

കുത്തിയൊഴുകിവന്ന സ്ത്രീയുടെ ലൈംഗികതയെ പുരുഷൻ ചാലുവെട്ടി ഒഴുക്കിയിരിക്കുന്നു. ഇന്നതു കരയെ മുക്കിക്കളയുന്നില്ല, അതിനു വളക്കൂറും നൽകുന്നില്ല.

നാരങ്ങാവെള്ളം പോലെയാണ്‌ അവർക്കു സ്ത്രീ. സ്ത്രീകൾക്കും ദാഹിക്കാറുണ്ടെന്ന് അവർ കാണുന്നില്ല.

അവൾക്കു പൂർണ്ണത നേടാൻ ഒരു പിശകിന്റെ കുറവേ ഉണ്ടായുള്ളു.

കള്ളന്മാരെ വിളിച്ചുവരുത്തുന്ന നായക്കുരയാണ്‌ അസൂയ.

മൃഗത്തെപ്പോലെ പെരുമാറിയിട്ട്‌ ഒരുത്തൻ പറയുകയാണ്‌:'മനുഷ്യനാകുമ്പോൾ അങ്ങനെയാണ്‌.'അവനോട്‌ ഒരു മൃഗത്തെപ്പോലെ പെരുമാറിയാൽ അവൻ പറയും:'ഞാനും ഒരു മനുഷ്യനല്ലേ?'

തനിക്കു സിഗററ്റു തരാനൊന്നും എന്റെ കൈയിലില്ല, പരോപകാരി പറയുകയാണ്‌. ഇനി തനിക്കു തീ വേണമെന്നാണെങ്കിൽ വന്നോ; എരിയുന്ന ഒരു സിഗററ്റ്‌ എന്റെ ചുണ്ടിൽ ഏതു നേരവും കാണും.

എന്റെ നാട്ടിലെ ജളന്മാർ, എന്റെ ധർമ്മബോധത്തെ പരിഹസിക്കുന്നവർ, എന്റെ ഭാഷയെ ദുഷിപ്പിക്കുന്നവർ- ഇവരോട്‌ എന്നെ തളച്ചിടുന്ന സ്നേഹമാണ്‌ ദേശസ്നേഹം.

ഒരു തുലഞ്ഞ നിയമം! ഭ്രൂണഹത്യകൾ നടത്താത്തതിന്റെ ദുരന്തഫലങ്ങളാണ്‌ എന്റെ സ്വദേശികൾ മിക്കവരും.

മനുഷ്യർ ഇതിലും താഴുമെന്നു കരുതുന്നുണ്ടെങ്കിൽ പിശാചൊരു ശുഭാപ്തിവിശ്വാസക്കാരൻ തന്നെ.

വളരെ സാധാരണമായ ഒരു രോഗമാണ്‌ രോഗനിർണ്ണയം.

സ്വന്തം അച്ഛന്റെ കുമ്പസാരം കേൾക്കാൻ ദാഹിക്കുന്ന ഒരു വികാരിയച്ചനാണ്‌ സൈക്കോ അനലിസ്റ്റ്‌.

ചിന്തയുടെ മാതാവാണു ഭാഷ, അതിന്റെ കൈയാളല്ല.

ഉള്ളടക്കം കൊണ്ടു ജീവിക്കുന്നത്‌ ഉള്ളടക്കം കൊണ്ടു തന്നെ മരിക്കുന്നു. ഭാഷയാൽ ജീവിക്കുന്നത്‌ ഭാഷയിൽ ജീവിക്കുകയും ചെയ്യുന്നു.

തേവിടിശ്ശിയെ കന്യകയാക്കിയെടുത്തതാണ്‌ എന്റെ ഭാഷ.

ചിലർ എഴുന്നതെന്തുകൊണ്ടാണ്‌? എഴുതാതിരിക്കാനുള്ള സ്വഭാവഗുണം അവർക്കില്ലാത്തതു കൊണ്ടുതന്നെ.

വാക്കുംഅർത്ഥവും- ആ ബന്ധം ഒന്നു മാത്രമായിരുന്നു എന്റെ ജീവിതാന്വേഷണം.

നായ ആദ്യം മണത്തുനോക്കും, പിന്നെ കാലു പൊക്കും; ആ ഔചിത്യമില്ലായ്മയ്ക്ക്‌ നാം വിരോധമൊന്നും പറയുന്നില്ല. പക്ഷേ എഴുത്തുകാരൻ ആദ്യം വായിക്കുകയും പിന്നെ എഴുതുകയും ചെയ്യുന്നത്‌ ദയനീയം തന്നെ.

സമയമില്ലാത്തവരെ നമുക്കു പുച്ഛിക്കാം; പണിയില്ലാത്തവരോടു സഹതാപവുമാകാം. പക്ഷേ പണിയെടുക്കാൻ സമയമില്ലാത്തവർ-അവർ നമ്മുടെ അസൂയയ്ക്കു പാത്രമാകേണ്ടവർ തന്നെ!

ആ പ്രണയബന്ധം കൊണ്ടു ഫലമൊന്നും ഉണ്ടായില്ലെന്നല്ല. അയാൾ ഒരു കൃതിയെഴുതി ലോകത്തിനു നൽകി.

ഇന്നത്തെ സാഹിത്യം രോഗികൾ തന്നെ എഴുതിയ കുറിപ്പടികളാണ്‌.

എല്ലാ എഴുത്തുകാരെയും,നല്ലവരെയും മോശക്കാരെയും നിങ്ങൾ രണ്ടുതവണ വായിക്കണം. ആദ്യത്തെ കൂട്ടരെ നിങ്ങൾ തിരിച്ചറിയും, രണ്ടാമത്തവരുടെ മുഖംമൂടികൾ നിങ്ങൾക്കു കണ്ടെടുക്കുകയും ചെയ്യാം.

ഇത്രയധികം വായിക്കാതിരിക്കാനുള്ള സമയം എവിടുന്നു കിട്ടി എന്നാണെന്റെ അത്ഭുതം.

മരത്തലയൻ ചെളിത്തലയൻ കൂടിയാവുമ്പോൾ ആഴമുണ്ടെന്നു തോന്നാം.

ജീവിതത്തെ ചെറുക്കാനാവശ്യമായതിലേറെ പഠിക്കുകയുമരുത്‌.

ക്രിസ്തുവിന്റെ കുരിശാരോഹണം കഴിഞ്ഞു വരികയാണു തങ്ങളെന്ന മട്ടിൽ നടക്കുന്ന മനുഷ്യരെ നമുക്കിടയിൽ കാണാം; അപ്പോളദ്ദേഹം എന്തു പറഞ്ഞു എന്നറിയാൻ നടക്കുന്നവരെയും കാണാം; 'ഗാഗുൽത്തായിൽ നടന്ന സംഭവങ്ങൾ' എന്നപേരിൽ ഇതെല്ലാം എഴുതിവയ്ക്കുന്ന ചിലരുമുണ്ട്‌.

പറയാൻ കാര്യമായിട്ടൊന്നുമില്ലാത്തതു കൊണ്ടാണ്‌ പത്രക്കാരൻ എഴുതുന്നത്‌; അതിനാൽ അയാൾക്കു പറയാനെന്തെങ്കിലുമുണ്ടെന്നുമായി.

ചരിത്രകാരൻ എല്ലായ്പ്പോഴും പിന്നിലേക്കു നോക്കുന്ന പ്രവാചകനാകണമെന്നില്ല; സകലതും പിന്നീടു മുൻകൂട്ടിക്കാണുന്ന ഒരാളാണു പത്രക്കാരൻ പക്ഷേ എല്ലായ്പ്പോഴും.

സ്വന്തം വീട്ടിൽ അഴുക്കു കേറുമ്പോൾ അന്യന്റെ വീടു വൃത്തിയാക്കാൻ പോകുന്നൊരാളാണ്‌ മനഃശാസ്ത്രജ്ഞൻ.

ചികിത്സയും അതുതന്നെയായ മനോരോഗമത്രെ മനോവിശ്ലേഷണം.

നമ്മുടെ പോക്കറ്റടിക്കുന്ന പോലെയാണ്‌ അവർ നമ്മുടെ സ്വപ്നങ്ങൾ മോഷ്ടിക്കുന്നത്‌.

എന്റെ ബോധമനസ്സിന്‌ നിങ്ങളുടെ അബോധമനസ്സിനെക്കൊണ്ട്‌ വലിയ കാര്യമൊന്നുമില്ല; എന്നാൽ എനിക്കെന്റെ അബോധമനസ്സിനെ വലിയ വിശ്വാസമാണ്‌; നിങ്ങളുടെ ബോധമനസ്സിനെ അതു വേണ്ടവിധം കൈകാര്യം ചെയ്തുകൊള്ളും.

നിങ്ങളുടെ എന്തെങ്കിലും മോഷണം പോയാൽ പോലീസിനെ കാണാൻ പോകരുത്‌; അവർക്കതിൽ താൽപര്യമൊന്നുമില്ല. മനഃശാസ്ത്രജ്ഞനെയും കാണരുത്‌; മോഷ്ടിച്ചതു നിങ്ങളാണെന്നു വരുത്താനേ അയാൾക്കു താൽപര്യമുള്ളു.

പ്രസ്സ്‌ അവരുടേതാണ്‌, സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ അവരുടേതാണ്‌, ഇപ്പോഴിതാ അബോധമനസ്സും അവരുടേതായി.

മനുഷ്യാവകാശങ്ങളില്ലായിരുന്ന കാലത്ത്‌ വേറിട്ടുനിൽക്കുന്ന വ്യക്തിക്ക്‌ അതുണ്ടായിരുന്നു; അതു മനുഷ്യത്വരഹിതമായിരുന്നു. പിൽക്കാലത്ത്‌ അയാളിൽ നിന്ന് മനുഷ്യാവകാശങ്ങൾ എടുത്തുമാറ്റുകയും സമത്വം സ്ഥാപിക്കുകയും ചെയ്തു.

ജനാധിപത്യമെന്നാൽ ആരുടെയും അടിമയാകാനുള്ള സമ്മതം.

പണിയെടുക്കുന്നവരെന്നും മടിയന്മാരെന്നും ജനാധിപത്യം ആളുകളെ വേർതിരിക്കുന്നു; എന്നാൽ പണിയെടുക്കാൻ നേരമില്ലാത്തവരെക്കുറിച്ച്‌ അതു മിണ്ടുന്നേയില്ല.

തന്റെ ശ്രോതാക്കളെപ്പോലെ മൂഢബുദ്ധിയാണു താനെന്നു വരുത്തുക, അങ്ങനെ അയാളെപ്പോലെ മിടുക്കരാണു തങ്ങളെന്ന് അവർക്കു തോന്നലുണ്ടാക്കുക: അതാണ്‌ ജനനായകനെന്നു പറയുന്നവരുടെ രഹസ്യം.

ടെക്നോളജി എന്ന വേലക്കാരൻ അടുത്ത മുറി വൃത്തിയാക്കുന്നതിന്റെ ഒച്ചപ്പാടു കാരണം വീട്ടുകാരന്‌ തന്റെ പിയാനോവായന നടക്കുന്നില്ല.

ഒരു വൈദ്യസർപ്പം ദംശിച്ചാണ്‌ അയാൾ ചത്തത്‌.

കുറ്റം ചെയ്യാനുള്ള പ്രവണത പ്രകൃതം കൊണ്ടേയില്ലാത്തവരെ പിന്തിരിപ്പിക്കാനേ ശിക്ഷ കൊണ്ടു കഴിയൂ.

മനുഷ്യർക്കു വായ്പ്പൂട്ടും നായ്ക്കൾക്കു നിയമങ്ങളുമാണ്‌ നൽകേണ്ടിയിരുന്നത്‌; മനുഷ്യരെ തുടലിട്ടും നായ്ക്കളെ മതത്തിലിട്ടും നടത്തേണ്ടിയിരുന്നു. അങ്ങനെയെങ്കിൽ രാഷ്ട്രീയം കുറയുന്ന അതേ അളവിൽ പേപ്പട്ടിവിഷവും കുറഞ്ഞേനേ.

രതിരഹസ്യങ്ങളെക്കുറിച്ച്‌ കുട്ടികൾ തങ്ങളുടെ അച്ഛനമ്മമാരെ ബോധവാന്മാരാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കുട്ടികൾ പട്ടാളം കളിക്കുന്നു; അതിൽ യുക്തികേടൊന്നുമില്ല. എന്നാൽ പട്ടാളം കുട്ടിക്കളിയെടുക്കുന്നതിന്റെ യുക്തിയോ?

സ്ത്രീകൾക്കു മോടിയുള്ള വസ്ത്രങ്ങളെങ്കിലുമുണ്ട്‌. പുരുഷന്മാർ ഏതൊന്നുകൊണ്ട്‌ സ്വന്തം ശൂന്യത മറയ്ക്കും?

സ്വകാര്യജീവിതത്തിന്മേലുള്ള കടന്നുകയറ്റമാണ്‌ കുടുംബജീവിതം.

അൽപ്പത്തരത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും ബാന്ധവമാണ്‌ കിടപ്പറയിൽ നടക്കുന്നത്‌.

സ്വഭാവം ചീത്തയായ സ്ത്രീകളെ സമൂഹത്തിനാവശ്യമുണ്ട്‌. ഒരു സ്വഭാവവുമില്ലാത്ത സ്ത്രീകളെ സംശയിക്കണം.

ആരെയൊക്കെ ഒഴിവാക്കണമെന്നു തീരുമാനിക്കുന്നതു നമ്മൾ തന്നെയായിരുന്നുവെങ്കിൽ ഏകാന്തത എത്ര കേമമായിരുന്നേനെ.

എന്നെ കൊല്ലാൻ നടക്കുന്ന പലരുണ്ട്‌. എന്നോടൊപ്പം ഒരു മണിക്കൂർ വർത്തമാനം പറഞ്ഞിരിക്കാൻ മോഹിക്കുന്നവരുമുണ്ട്‌. നിയമം എന്നെ ആദ്യത്തെക്കൂട്ടരിൽ നിന്നു രക്ഷിക്കുന്നു.

ലോകമെന്ന ഈ തടവറയിൽ ഏകാന്തത്തടവു തന്നെ ഭേദം.

ആൾക്കൂട്ടത്തിന്റെ പ്രശംസ വേണ്ടെന്നു വയ്ക്കുന്ന ഒരാൾ പക്ഷേ, ആത്മപ്രശംസയ്ക്കുള്ള ഒരവസരവും ഒഴിവാക്കാറില്ല.

എന്റെ സ്വകാര്യജീവിതത്തിൽ കൈ കടത്താൻ ഞാൻ ഇഷ്ടപ്പെടാറില്ല.

ലോകാവസാനം വരുമ്പോൾ വിശ്രമജീവിതം നയിക്കണമെനിക്ക്‌.

നായ കൂറുള്ള ജന്തുവാണെന്നതു ശരിതന്നെ. അതുകൊണ്ടു പക്ഷേ നാം അതിനെ മാതൃകയായിട്ടെടുക്കണമെന്നുണ്ടോ? അവന്റെ കൂറ്‌ മനുഷ്യനോടാണ്‌, മറ്റു നായ്ക്കളോടല്ല.

മൂഢത എന്ന പ്രകൃതിശക്തിയോട്‌ ഒരു ഭൂകമ്പവും കിട നിൽക്കില്ല.

മിക്കവരും കൈനീട്ടിവാങ്ങുന്നതും പലരും കൈമാറുന്നതും ചിലർ കൈയിൽ വയ്ക്കുന്നതുമായ ഒന്നാണ്‌ വിദ്യാഭാസം.

ഞാനും സമൂഹവും തമ്മിൽ എന്തു മനപ്പൊരുത്തമാണെന്നോ: ഞാൻ പറയുന്നതുന്നല്ല അതു കേൾക്കുന്നത്‌, അതു കേൾക്കാനിഷ്ടപ്പെടുന്നതു ഞാൻ പറയാറുമില്ല.

പേന കൈയിലെടുക്കുമ്പോൾ അജയ്യനാണു ഞാൻ; കാലമേ, അതോർക്കുക.

ഞാനെഴുതുന്നതൊക്കെ രണ്ടുതവണ വായിച്ചുനോക്കണമെന്നു ഞാനപക്ഷിച്ചത്‌ വലിയ ധാർമ്മികരോഷത്തിനിടയാക്കിയിരിക്കുന്നു. അതിന്റെ ആവശ്യമില്ല. അതൊരു തവണ വായിക്കണമെന്നുമല്ലല്ലോ ഞാൻ പറഞ്ഞത്‌.

കലയിൽ പ്രധാനം നിങ്ങളുടെ കൈവശം മുട്ടയും എണ്ണയുമുണ്ടായിരിക്കുക എന്നതല്ല, തീയും തവയും ഉണ്ടായിരിക്കുക എന്നതാണ്‌.

എത്ര കേമനായൊരു പിയാനോവായനക്കാരൻ; പക്ഷേ അത്താഴം കഴിഞ്ഞ ഒരു ഭദ്രലോകത്തിന്റെ ഏമ്പക്കംവിടലുകളെക്കാളുമുയരത്തിൽ കേൾക്കണമല്ലോ അയാളുടെ വായന.

അനേകം കുതിരക്കച്ചവടക്കാർ ഇപ്പോൾ തങ്ങളുടെ പ്രതീക്ഷയർപ്പിക്കുന്നത്‌ പെഗാസസിലാണ്‌.

അൽപ്പനെ വിശ്വസിക്കാൻ പറ്റില്ല; അവൻ പ്രശംസിക്കുന്ന ഒരു കലാസൃഷ്ടി നന്നായെന്നും വരാം.

ഒരു പൂരണത്തിൽ നിന്നൊരു സമസ്യ ജനിപ്പിക്കാൻ കഴിയുന്നവനേ കലാകാരനാകുന്നുള്ളു.

ആശയം ജാരസന്തതിയാണ്‌; അഭിപ്രായം ബൂർഷ്വാസമൂഹം അംഗീകരിക്കുന്നതും.

ഒരു കാതിലൂടെ കേട്ട്‌ മറ്റേ കാതിലൂടെ കളയുക: അപ്പോഴും ഇടത്താവളമായി തല മാറുന്നുണ്ടല്ലോ. എന്റെ കാതിൽപ്പെടുന്നത്‌ അതേ കാതിലൂടെത്തന്നെ പുറത്തുപോകണം.

പലരും എന്റെ വീക്ഷണങ്ങൾ പങ്കുവയ്ക്കാറുണ്ട്‌; ഞാനൊരിക്കലും അവരുമായി അവ പങ്കുവയ്ക്കാറില്ല. + ഒഴിഞ്ഞ തലയിൽ അറിവിനിടം ഏറെയാണ്‌.

മതം,സദാചാരം,ദേശസ്നേഹം-എതിർക്കപ്പെടുമ്പോൾ മാത്രം പ്രത്യക്ഷമാകുന്ന വികാരങ്ങളാണവ.

കുട്ടിയെ കുളിപ്പിച്ച വെള്ളത്തോടൊപ്പം കുട്ടിയെക്കൂടി എടുത്തുകളയുന്ന പ്രവണതയ്ക്കാണ്‌ സദാചാരം എന്നു പറയുന്നത്‌.

ശൈലീസംബന്ധമായ പല പ്രശ്നങ്ങൾക്കും ഞാൻ പരിഹാരം കണ്ടെത്തിയിട്ടുള്ളത്‌ ആദ്യം തല ഉപയോഗിച്ചും പിന്നെ തലയും വാലും നോക്കിയുമാണ്‌.

ഒന്നും മനസ്സിലാകാത്ത വാക്കുകൾ വരുന്നത്‌ തങ്ങളെ മനസ്സിലാക്കിക്കുക എന്നതല്ലാതെ മറ്റൊന്നിനും ഭാഷയെ ഉപയോഗപ്പെടുത്താത്തവരിൽ നിന്നാണ്‌.

അന്യരുടെ ഭാഷകൾ വശത്താക്കാനേ ഞാൻ ശ്രമിക്കാറുള്ളു. എന്റെ ഭാഷ എന്നെക്കൊണ്ട്‌ അതിനാവശമുള്ളതു നടത്തുന്നുണ്ട്‌.

നിങ്ങൾ ഒരു വാക്കിനെ എത്ര സൂക്ഷ്മമായി നോക്കുന്നു, അത്രയകലെ നിന്നാണ്‌ അതു തിരിഞ്ഞു നോക്കുന്നത്‌.

ആ എഴുത്തുകാരൻ അത്ര ആഴമുള്ളയാളായതിനാൽ വായനക്കാരനായ എനിക്ക്‌ അയാളുടെ ഉപരിതലത്തിലെത്താൻ തന്നെ ഏറെക്കാലമെടുത്തു.

എനിക്കിന്നും തെളിഞ്ഞുകിട്ടാത്ത ഒരു സംഗതിയുണ്ട്‌: ഒരു പാതിമനുഷ്യന്‌ ഒരു മുഴുവരി എഴുതാൻ കഴിയുമെന്നത്‌. ഒരു കഥാപാത്രത്തിന്റെ പൂഴിമണ്ണിൽ ഒരു കൃതി പടുത്തുയർത്താമെന്നത്‌.

എന്റെ ശൈലി എന്റെ കാലത്തിന്റെ എല്ലാ ശബ്ദങ്ങളും പിടിച്ചെടുക്കട്ടെ. എന്റെ സമകാലികർക്ക്‌ അതൊരു മനശ്ശല്യമായെന്നുവരാം. പക്ഷേ വരുംതലമുറ ഒരു കടൽച്ചിപ്പി പോലെ അതിനെ കാതോടു ചേർക്കുമ്പോൾ അവർക്കു കേൾക്കാം ഒരു ചെളിക്കടലിന്റെ സംഗീതം.

ഒരു പരിചയക്കാരൻ എന്നോടു പറയുകയുണ്ടായി, എന്റെയൊരു ലേഖനം ഉറക്കെ വായിച്ചതു വഴിയാണ്‌ തനിക്കു തന്റെ ഭാര്യയെ കിട്ടിയതെന്ന്. എന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഞാനിതിനെ കണക്കാക്കുന്നു. അങ്ങനെയൊരു ദുരവസ്ഥയിൽ ഞാൻ എത്ര അനായാസം ചെന്നുപെട്ടേനെ.

ഉന്മാദത്തിന്റെ കണ്ണാടിയിൽ സ്വന്തം ആത്മാവിനെ കാണുക എന്നതിനെക്കാൾ ഭീതിദമായി മറ്റൊന്നില്ല. സ്വന്തം ശൈലി അന്യന്റെ കൈകളിൽ കാണുന്നതിനെക്കാൾ അധമമായി മറ്റൊന്നില്ല. എന്നെ അനുകരിക്കുക എന്നാൽ എന്നെ ശിക്ഷിക്കുക എന്നുതന്നെ.

പത്രക്കാരൻ തന്റെ വക സത്യങ്ങൾ കൊണ്ട്‌ നമ്മുടെ ഭാവനാശേഷിയെ കൊന്നുവെങ്കിൽ തന്റെ വക നുണകൾ കൊണ്ട്‌ നമ്മുടെ ജീവിതത്തെയും ഭീഷണിപ്പെടുത്തുകയുമാണ്‌.

പത്രക്കാരൻ: മനസ്സിനുള്ളിൽ ഒന്നുമില്ലെങ്കിലും അതിനെ ആവിഷ്കരിക്കാൻ കഴിവുള്ള ഒരാൾ; സമയച്ചുരുക്കം കൊണ്ട്‌ മികയ്ക്കുന്ന ഒരെഴുത്തുകാരൻ; എഴുതാൻ സമയം കിട്ടുംതോറും അയാളുടെ എഴുത്തും മോശമാകുന്നു.

ആളുകൾ കുതിരവണ്ടികളിൽ യാത്ര ചെയ്തിരുന്ന കാലത്ത്‌ കച്ചവടക്കാർ ആകാശത്തു പറക്കുന്ന ഈ കാലത്തെക്കാൾ ഭംഗിയായി ലോകം മുന്നോട്ടു പോയിരുന്നു; പോകുന്ന വഴിയ്ക്ക്‌ തലച്ചോറൂർന്നുപോകാനാണെങ്കിൽപ്പിന്നെ വേഗത കൊണ്ടെന്തു ഗുണം? അതിസങ്കീർണ്ണമായ യന്ത്രങ്ങളെ പ്രവർത്തിപ്പിക്കാനാവശ്യമായ അടിസ്ഥാനചലനങ്ങളെക്കുറിച്ച്‌ ഈ കാലത്തെ പ്‌ഉതിയ തലമുറയെ പറഞ്ഞു മനസ്സിലാക്കാൻ ആരുണ്ട്‌? പ്രകൃതിക്ക്‌ പുരോഗതിയെ വിശ്വസിക്കാം; തന്നോടു കാണിച്ച അതിക്രമത്തിന്‌ അതു പകരം വീട്ടിക്കോളും.

പുരോഗതിയുടെ കാലടിക്കീഴിൽക്കിടന്ന് പുല്ലുകൾ കരയുകയും കാടുകൾ കടലാസ്സുകളാവുകയും അവയിൽ നിന്നു പത്രക്കമ്പനികൾ വളരുകയും ചെയ്യുന്നു. പുരോഗതി ജീവിതത്തിന്റെ ലക്ഷ്യത്തെ ജീവിതോപായങ്ങൾക്കടിപ്പെടുത്തിയിരിക്കുന്നു; നമ്മുടെ തൊഴിലുപകരണങ്ങളുടെ നട്ടും ബോൾട്ടുമായി നമ്മളെ മാറ്റിയിരിക്കുന്നു.

തന്റെ കാലം കഴിയാറായെന്ന് ഒരു സംസ്ക്കാരത്തിനു തോന്നലുണ്ടാവുമ്പോൾ അതു പുരോഹിതന്‌ ആളയയ്ക്കുന്നു.

അപവാദങ്ങൾ ഉണ്ടാകുന്നത്‌ പോലീസ്‌ അതവസാനിപ്പിക്കുമ്പോഴാണ്‌.

എന്നും കണ്ണാടിയിൽ നോക്കാൻ തുടങ്ങിയതിൽപ്പിന്നെ ലോകത്തിനു വൈരൂപ്യമേറിയിരിക്കുന്നു; അതിനാൽ നമുക്കിനി പ്രതിബിംബം മതിയെന്നു വയ്ക്കുക, അതിനപ്പുറമുള്ളതിനെ നാമിനി ചികഞ്ഞുനോക്കരുത്‌.

സ്വയംഭോഗത്തിനു പകരം ഒരു പെണ്ണിന്റെ കൂടെ കിടന്നാലും മതി; ഭാവനാശേഷിയുടെ കാര്യമായ പ്രയോഗം വേണ്ടിവരുന്നുണ്ടല്ലോ രണ്ടിടത്തും.

വേണ്ട രീതിയിൽ അടക്കിവയ്ക്കാത്ത കാമവികാരം ചില കുടുംബങ്ങളുടെ അടിസ്ഥാനമിളക്കുന്നു; ഭംഗിയായി അടക്കിവച്ച കാമവികാരമോ, ലോകത്തിന്റെതന്നെ അടിസ്ഥാനമിളക്കുകയും ചെയ്യുന്നു.

ദിവസത്തിൽപ്പാതി ഉറങ്ങുന്നവൻ ജീവിതത്തിൽപ്പാതി നേടിക്കഴിഞ്ഞു.

ബുദ്ധിശൂന്യതയ്ക്ക്‌ നേരത്തെ എഴുന്നേൽക്കുന്ന സ്വഭാവമുണ്ട്‌, അതുകൊണ്ടാണ്‌ സംഭവങ്ങൾ പൊതുവേ കാലത്തു നടക്കുന്നത്‌.

കലാസ്വാദകനു സൗന്ദര്യവുമായുള്ള ബന്ധം അശ്ലീലസാഹിത്യകാരനു പ്രണയത്തോടും രാഷ്ട്രീയക്കാരനു ജീവിതത്തോടുമുള്ള ബന്ധത്തിനു തുല്യം തന്നെ.

ലുബ്ധൻ പൂഴ്ത്തിവയ്ക്കുന്ന സമ്പാദ്യങ്ങളാണ്‌ അനുഭവങ്ങൾ. വിവേകം എത്ര ധൂർത്തടിച്ചാലും തീരാത്ത പിതൃസ്വത്തും.

ഒരു കുട്ടി തന്റെ ആദർശങ്ങളെ ഉപേക്ഷിക്കാൻ പഠിക്കുന്നു; മുതിർന്നവരാകട്ടെ, തങ്ങളുടെ വള്ളിനിക്കറുകൾ ഒരുകാലത്തും ഉപേക്ഷിക്കുക എന്നതില്ല.

മനുഷ്യപ്രകൃതിയെ നീതിന്യായവ്യവസ്ഥയുടെ ഇടുക്കുതൊഴുത്തിലേക്കു കടത്തിവിടുക, ഇറങ്ങിവരുന്നത്‌ കുറ്റവാളിയായിരിക്കും.

സ്ത്രീയെന്നാൽ പുറമേ കാണുന്നതു മാത്രമല്ല. അടിവസ്ത്രങ്ങൾ കാണാതെപോകരുത്‌.

നമ്മുടെ കണ്ണുകൾ കഴുകുക എന്നതാണ്‌ കലയുടെ ദൗത്യം.

പുതിയൊരാശയത്തിനു രൂപം കൊടുക്കുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ കോപ്പിയടിക്കുകയാണെന്ന ഒരു തോന്നൽ നിങ്ങൾക്കുണ്ടാകുന്നെങ്കിൽ ആ ആശയത്തിന്റെ പിതൃത്വം നിങ്ങൾക്കു തന്നെയെന്നുറപ്പിക്കാം.

ഇതിഹാസത്തിനു മുന്നിൽ മുക്തകം പോലെയാണ്‌ സ്ത്രീയുടെ വികാരത്തിനു മുന്നിൽ പുരുഷന്റെ വികാരം.

ഞാനും ജീവിതവും തമ്മിലുള്ള വൈരം രമ്യമായി പരിഹരിക്കപ്പെട്ടിരിക്കുന്നു. ഒത്തുതീർപ്പിലെത്താതെ എതിരാളികൾ പിരിഞ്ഞു.

താൻ ഉദ്ദേശിക്കുന്നതിനെ വ്യക്തമാക്കാതിരിക്കുകയാണ്‌ താൻ ഉദ്ദേശിക്കാത്തതിനെ വ്യക്തമാക്കുന്നതിലും ഭേദം.

പഴയതൊന്നു നഷ്ടപ്പെട്ടതിന്റെ ഖേദം തീർക്കാൻ പുതിയതൊന്നിനെ വാപൊളിച്ചു നോക്കിനിൽക്കുകയെന്നതാണ്‌ ആദർശവാദത്തിന്റെ ഒരു ശൈലി.

ഷെല്ലുകൾ തൊടുത്തുവിടുന്നതല്ല ജർമ്മൻകാരുടെ കുഴപ്പം, അതിലവർ കാന്റിന്റെ സൂക്തങ്ങൾ എഴുതിവയ്ക്കുന്നതാണ്‌.

തങ്ങളൊന്നും കൊടുക്കാത്തതിന്റെ പേരിൽ ഭിക്ഷക്കാരനു മാപ്പു കൊടുക്കാത്ത ചിലരുണ്ട്‌.

സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയം ദൈവശാസ്ത്രത്തിൽ പാപമാണ്‌, നീതിന്യായത്തിൽ വിലക്കപ്പെട്ട ബന്ധമാണ്‌, വൈദ്യശാസ്ത്രത്തിൽ യാന്ത്രികമായ കടന്നുകയറ്റമാണ്‌, തത്വശാസ്ത്രത്തിന്‌ താൽപര്യമില്ലാത്ത വിഷയവുമാണ്‌.

എന്തു പീഡനമാണീ സമൂഹത്തിലെ ജീവിതം! ഒരുത്തൻ തീ തരാമെന്നു പറയുമ്പോൾ ഞാൻ ബീഡിയെടുക്കാതിരിക്കുന്നതെങ്ങനെ!

നിങ്ങൾക്കുതന്നെ നന്നായിട്ടറിയാവുന്ന കാര്യങ്ങളെക്കുറിച്ചേ അയൽക്കാരനോട്‌ ഉപദേശം തേടാവൂ. അങ്ങനെയെങ്കിൽ അയാളുടെ ഉപദേശം കൊണ്ട്‌ ഗുണമുണ്ടായെന്നു വരാം.

മേശക്കരികിൽ ഒറ്റയ്ക്കിരുന്നതു കൊണ്ട്‌ നിങ്ങളുടെ ഏകാന്തത പൂർണ്ണമാകുന്നില്ല. ചുറ്റിനും ഒഴിഞ്ഞ കസേരകൾ കൂടി വേണം.

വാർത്തകൾ മനുഷ്യരായി എഴുന്നേറ്റു നിൽക്കുമ്പോൾ മനുഷ്യർ പത്രാധിപക്കുറിപ്പുകളായി വാടികീഴുകയാണ്‌. തേഞ്ഞ ശൈലികൾ രണ്ടുകാലിൽ ചുറ്റിനടക്കുമ്പോൾ മനുഷ്യരുടെ കാലുകളാവട്ടെ, വെടിയേറ്റു വീഴുകയുമാണ്‌.

വ്യാളികളെക്കുറിച്ചു പറയുന്ന അച്ഛന്മാരുടെ മുഖത്തു നോക്കി ചിരിക്കുകയാണ്‌ കുട്ടികൾ. ഭയം ഒരു നിർബന്ധിതപഠനവിഷയമാക്കേണ്ടതാണ്‌; ഇല്ലെങ്കിൽ കുട്ടികൾ അതു പഠിക്കില്ല.

തങ്ങൾക്കും ബുദ്ധിയുണ്ടെന്ന് ബുദ്ധിയുള്ളവരെ കാണിക്കാൻ ബുദ്ധിശൂന്യർ എടുത്തുപയോഗിക്കുന്ന ഒരായുധമാണ്‌ വിദ്യാഭ്യാസം.

സമഗ്രവിദ്യാഭ്യാസം എല്ലാം തികഞ്ഞൊരു മരുന്നുകട തന്നെ. പക്ഷേ തലവേദനയ്ക്കെടുത്തു തരുന്നത്‌ പൊട്ടാസ്യം സയനൈഡല്ലെന്നതിന്‌ ഉറപ്പൊന്നുമില്ല.

പത്രത്തിൽ വിവരിച്ചിരിക്കുന്നത്‌ഉ പോലെ കാണപ്പെടുന്ന ഒരു യാഥാർത്ഥ്യത്തിൽ വിശ്വാസം നഷ്ടപ്പെടുന്നത്‌ ഒരുതരം ആത്മീയോന്നമനം തന്നെ.

കലാപകാരി വാക്കിനെ എടുത്തുപയോഗിക്കുന്നു. കലാകാരൻ വാക്കിന്റെ പിടിയിൽപ്പെട്ടുപോകുന്നു.

ഒരാളെന്നെ അഹംഭാവിയെന്നും അൽപ്പനെന്നും വിളിച്ചാൽ അയാൾ എന്നെ വിശ്വാസത്തിലെടുക്കുകയാണെന്നും അയാൾക്കെന്തോ ഏറ്റുപറയാനുണ്ടെന്നുമാണ്‌ ഞാൻ അർത്ഥമാക്കുക.

കിട്ടിയ ഉപകാരത്തിനു തുല്യമായ അളവിലാവില്ല, കാണിക്കുന്ന നന്ദികേടു പലപ്പോഴും.

ആത്മാവിൽ ഒരടയാളവും ഉണ്ടാകാൻ പോകുന്നില്ല. വെടിയുണ്ട മനുഷ്യരാശിയുടെ ഒരു കാതിലൂടെ കയറി മറുകാതിലൂടെ പുറത്തേക്കു പൊയ്ക്കൊള്ളും.

വികാരങ്ങളെ അടക്കിനിർത്തുക, യുക്തിയെ അഴിച്ചുവിടുകയുമരുത്‌.

പുരുഷന്റെ അസൂയ ഒരു സാമൂഹ്യസ്ഥാപനമാണ്‌, സ്ത്രീയുടെ വ്യഭിചാരം സഹജവാസനയും.

താൻ വനമാക്കുന്ന ഒരു മരത്തിന്റെ തണലിലിരുന്നുല്ലസ്സിക്കാൻ ഭാവനയ്ക്കവകാശമുണ്ട്‌.

വിശ്വസ്തയായ ഭാര്യയെ എങ്ങനെ വിശ്വസിക്കാൻ! ഇന്നവൾ നിങ്ങളോടാണു വിശ്വസ്തയെങ്കിൽ നാളെ മറ്റൊരാളോടാണു വിശ്വസ്ത.

എന്തു നീതികേടാണു നിങ്ങളീ കാണിക്കുന്നത്‌? നിങ്ങൾ പറയുന്നതൊക്കെയും അയാൾ അംഗീകരിക്കുന്നുണ്ടല്ലോ. അയാളൊരു കഴുതയാണെന്ന നിങ്ങളുടെ അഭിപ്രായത്തോടു മാത്രമേ അയാൾ യോജിക്കാതുള്ളു!

രാഷ്ട്രങ്ങൾ അടിയറവു പറയുന്ന ചതുരംഗംകളിയാണ്‌ നയതന്ത്രം.

കാൻസർ പിടിച്ച ഒരു മനുഷ്യന്റെ ആണിക്കാലിനു ചികിത്സിക്കാനുള്ള തത്രപ്പാടാണ്‌ സാമുഹ്യപരിഷ്കാരം.

തങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിലേക്കായി അവർ വിധിക്കുന്നു.

രണ്ടുപേർ വിവാഹിതരാവുകയല്ല, വിഭാര്യനും വിധവയുമാവുകയാണ്‌.

മുടിയ്ക്കു വേണ്ടിയാണു തലയുണ്ടായതെന്നതിനു മതിയായ തെളിവാണ്‌ ബാർബർഷാപ്പിലെ സംസാരം.

അധ്യാപകർക്കു ദഹിക്കുന്നതാണ്‌ കുട്ടികൾ കഴിക്കുന്നത്‌.

ഇക്കാലത്ത്‌ കള്ളനെയും അവന്റെ ഇരയെയും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. രണ്ടു കൂട്ടരുടെ കൈയിലുമില്ല വിലപിടിപ്പുള്ളതൊന്നും.

"https://ml.wikiquote.org/w/index.php?title=കാൾ_ക്രാസ്‌&oldid=11718" എന്ന താളിൽനിന്ന് ശേഖരിച്ചത്