അന്നാ ആഹ് മാത്തോവാ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
കാവ്യദേവതേ, പിൻവിളി വിളിയ്ക്കരുതവനെ, എന്റെ പാട്ടിൽ പുകഴാതെ പോകട്ടെയവൻ, എന്റെ പ്രണയത്തെക്കുറിച്ചറിയാതെയും.

അന്നാ ആഹ് മാത്തോവാ (1889-1966) ആധുനികകവിതയുടെ റഷ്യൻ പ്രണേതാക്കളിൽ പ്രമുഖ.

1.

പ്രവാചികയൊന്നുമല്ല ഞാൻ,

ചോല പോലെ തെളിഞ്ഞതാണെന്റെ ജീവിതം.

തടവറയുടെ ചാവികൾ കിലുങ്ങുമ്പോൾ

അതിന്റെ താളത്തിനു പാടാനെനിക്കാവുകയുമില്ല.


2

നിന്നെപ്പോലെന്നോടടുത്തിട്ടില്ലാരും,

എന്നെ നീറ്റിയിട്ടില്ലാരും,

യാതനയിലേക്കെന്നെയെറിഞ്ഞവൻ പോലും,

ഒന്നു തലോടി, പിന്നെ മറന്നവൻ പോലും.


3

പതറില്ല നിന്റെ കൈ, പ്രിയനേ!

ഏറെപ്പിടയുകയുമില്ല ഞാൻ.

എന്റെ ശോകപ്പക്ഷി പറന്നുപോകും,

ഒരു ചില്ല മേൽ ചെന്നിരുന്നു പാടും.


4

ഒരു കുഴിമാടത്തിനിടം തേടുകയാണു ഞാൻ.

തെളിവുള്ളൊരിടമറിയുമോ നിങ്ങൾക്ക്?

തുറസ്സുകൾ തണുത്തുകുളിരും.

വിരസം കടൽക്കരെ കൽക്കൂമ്പാരങ്ങളും.


5

കാവ്യദേവതേ, പിൻവിളി വിളിയ്ക്കരുതവനെ,

എന്റെ പാട്ടിൽ പുകഴാതെ പോകട്ടെയവൻ,

എന്റെ പ്രണയത്തെക്കുറിച്ചറിയാതെയും.


6

നാം ജീവിക്കുന്നതു പക്ഷേ, ചടങ്ങൊപ്പിച്ചും ക്ളേശിച്ചും;

തുടക്കമിട്ടൊരു വാചകത്തെപ്പൊടുന്നനേ

താന്തോന്നിക്കാറ്റു വന്നു പൊട്ടിച്ചിടുമ്പോൾ

കയ്ച്ചുപോയൊരു കൂടിക്കാഴ്ചയ്ക്കുദകക്രിയയും ചെയ്യുന്നു നാം.


7

ശവക്കുഴിയിലേക്കു മകനെയെടുക്കുമ്പോ-

ളവനെയോർത്തു കരയരുതമ്മേ...


8

ഞാൻ പോകുന്ന വഴിയോ, കഷ്ടം,

നേരേയല്ല, വളഞ്ഞുമല്ല,

ഒരിടത്തുമെത്തില്ല, ഒരുകാലത്തുമെത്തില്ലത്,

പാളം തെറ്റിയ തീവണ്ടി പോലെ.


9

ഇനിയീ സിമിത്തേരിയിൽ, ചവിട്ടിക്കുഴച്ച മഞ്ഞിൽ

അന്യോന്യം നിശ്വാസമുതിർത്തുകൊണ്ടൊന്നിരുന്നാലോ?

നിന്റെ വിരൽ വായുവിൽ വരച്ചിടുന്നു

ഒരുനാളും പിരിയാതെ നാം ജീവിക്കുന്ന മനക്കോട്ടകൾ.


പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikiquote.org/w/index.php?title=അന്നാ_ആഹ്_മാത്തോവാ&oldid=19148" എന്ന താളിൽനിന്ന് ശേഖരിച്ചത്